സേവ് ബോക്സ് ആപ്പ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചു. വരും മാസം ജനുവരി ഏഴിന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യ സ്ഥാപനവുമായി ഒപ്പിട്ട കരാറാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. പൊതുജനങ്ങളിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്നാണോ നടന് പ്രതിഫലം നൽകിയത് എന്ന കാര്യത്തിലാണ് ഇ.ഡി. വ്യക്തത തേടുന്നത്.
കഴിഞ്ഞ തവണ നൽകിയ മൊഴികളിലെ അവ്യക്തത പരിഹരിക്കാനാണ് രണ്ടാമതും സമൻസ് അയച്ചിരിക്കുന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണ് നടന് ലഭിച്ചതെന്ന് കണ്ടെത്തിയാൽ ആ തുക കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് അധികൃതർ കടന്നേക്കും. ജയസൂര്യയെ കൂടാതെ സേവ് ബോക്സുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മറ്റ് ചില സിനിമാതാരങ്ങളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.



