നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ പത്ത് വർഷത്തോളമായി ചികിത്സയിലായിരുന്നു. മുൻ നിയമസെക്രട്ടറി പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. സംസ്കാരം നാളെ നടക്കും. മരണസമയത്ത് പരിചാരകർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.
മരണവിവരം അറിഞ്ഞ് മോഹൻലാൽ എറണാകുളത്തെ വീട്ടിലെത്തിയതായും ഭൗതികദേഹം രാത്രിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും ഹൈബി ഈഡൻ എംപി അറിയിച്ചു. അമ്മയുടെ എൺപത്തിയൊൻപതാം പിറന്നാൾ ദിനത്തിൽ എളമക്കരയിലെ വീട്ടിൽ വെച്ച് മോഹൻലാൽ സംഗീതാർച്ചന സംഘടിപ്പിച്ചിരുന്നു.
എളമക്കരയിലെ വീടിനടുത്തുള്ള അമൃത ആശുപത്രിയിലായിരുന്നു ശാന്തകുമാരിയമ്മയുടെ ചികിത്സ നടന്നിരുന്നത്. പ്രിയപ്പെട്ടവളുടെ വിയോഗവാർത്തയറിഞ്ഞ് നിരവധി സിനിമാപ്രവർത്തകരും സഹപ്രവർത്തകരും കൊച്ചിയിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.



