ന്യൂഡൽഹി: യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കിടയിൽ വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ ആലോചിക്കുന്നുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇന്ധന വില ഉയർത്തുക, സ്വർണ്ണം, ഇലക്ട്രോണിക് വസ്തുക്കൾ എന്നിവയുൾപ്പെടെ അവശ്യമല്ലാത്ത ഇറക്കുമതി നിയന്ത്രിക്കുക തുടങ്ങിയ നടപടികൾ ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള ആളുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
എണ്ണവില കുതിച്ചുയരുന്നതിന്റെ സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിനുള്ള സാധ്യമായ നിരവധി നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ധന വിലയിലെ വർദ്ധനവ് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് പരിഗണനയിലുള്ളത്. എന്നിരുന്നാലും, നിർദ്ദിഷ്ട അടിയന്തര നടപടികളെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ബ്ലൂംബെർഗ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. മാത്രമല്ല, സ്വർണ്ണത്തിന്റെയും ഉപഭോക്തൃ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വരവ് പരിമിതപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാരിന് പരിഗണിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.



