അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ പതിപ്പിക്കാൻ യുഎസ് ട്രഷറി വകുപ്പ് തീരുമാനിച്ചു. രാജ്യത്തിന്റെ 250-ാം വാർഷികത്തോടുള്ള ആദരസൂചകമായാണ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പ് ഡോളർ നോട്ടുകളിൽ ഉൾപ്പെടുത്തുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുന്ന നോട്ടുകളിൽ നിലവിലെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പിനോടൊപ്പമായിരിക്കും ട്രംപിന്റെ ഒപ്പും പ്രത്യക്ഷപ്പെടുക.
നൂറു വർഷത്തിലേറെയായി കറൻസി നോട്ടുകളിൽ പതിപ്പിക്കാറുള്ള യുഎസ് ട്രഷററുടെ ഒപ്പ് ഇതോടെ ഒഴിവാക്കപ്പെടും എന്ന പ്രത്യേകതയുമുണ്ട്. മുൻപ് ഒരു അമേരിക്കൻ പ്രസിഡന്റും സ്വന്തം ഒപ്പ് കറൻസിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ട്രഷറി വകുപ്പിന്റെ ഈ തീരുമാനം സാമ്പത്തിക-ഭരണ രംഗത്തെ അഭൂതപൂർവ്വമായ ഒരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.



