അമേരിക്കയിലെ ഡെട്രോയിറ്റിൽ 14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 37-കാരനായ റോണൽ ട്രെമെയ്ൻ ആഗി പിടിയിലായി. മാർച്ച് 3 മുതൽ 10 വരെയുള്ള കാലയളവിൽ പ്രതിയുടെ താമസസ്ഥലത്തുവെച്ചാണ് ക്രൂരമായ ഈ അതിക്രമങ്ങൾ നടന്നതെന്ന് വെയ്ൻ കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.
ജനലുകൾ പലകകൾ കൊണ്ട് അടച്ചും വാതിലുകളിലെ പിടികൾ മാറ്റിയും പെൺകുട്ടിക്ക് പുറത്തുകടക്കാൻ കഴിയാത്ത രീതിയിൽ ഇയാൾ വീട് സജ്ജീകരിച്ചിരുന്നു. കിടക്കയ്ക്ക് സമീപം മാരകായുധങ്ങൾ സൂക്ഷിച്ചിരുന്ന പ്രതി, സംഭവം പുറത്തുപറഞ്ഞാൽ പെൺകുട്ടിയുടെ കുടുംബത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കുട്ടിക്ക് ലഹരിമരുന്ന് നൽകുകയും ചെയ്തു. പിന്നീട് പെൺകുട്ടിയെ കാണാനില്ലെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത് കണ്ടതിനെത്തുടർന്നാണ് പ്രതി കുട്ടിയെ പോകാൻ അനുവദിച്ചത്. തട്ടിക്കൊണ്ടുപോകൽ, ഒന്നാം ഡിഗ്രി ലൈംഗിക പീഡനം തുടങ്ങി പത്തോളം ഗുരുതരമായ വകുപ്പുകൾ ചുമത്തപ്പെട്ട റോണൽ നിലവിൽ ജാമ്യമില്ലാതെ ജയിലിലാണ്. ഏപ്രിൽ 2-ന് ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.



