അടുത്ത ആഴ്ച ഇറാനെതിരെ അതിശക്തമായ സൈനിക നീക്കം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഫോക്സ് ന്യൂസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ്, വരാനിരിക്കുന്ന ആക്രമണം ഇറാൻ ഭരണകൂടത്തെ കഠിനമായി ബാധിക്കുമെന്നും അത് അവരുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും ട്രംപ് വ്യക്തമാക്കിയത്. നിലവിൽ ഇറാനിൽ യുദ്ധം ആരംഭിച്ചതിന് ശേഷം 1,444 പേർ കൊല്ലപ്പെടുകയും 18,551 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ടെഹ്റാനിൽ ഖുദ്സ് ദിന റാലിക്കിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും ചെയ്തു. ഒമാനിലെ സൊഹാർ പ്രവിശ്യയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് ആക്രമണത്തിൽ വലിയ നാശനഷ്ടമുണ്ടായെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. അതേസമയം, ലെബനോണിലും ഇറാനിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. തെക്കൻ ലെബനോണിലെ ലിറ്റാനി നദിക്ക് കുറുകെയുള്ള പാലം ഇസ്രായേൽ സൈന്യം തകർത്തു. ഹിസ്ബുള്ളയെ നിരായുധീകരിച്ചില്ലെങ്കിൽ ലെബനോണിൽ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഇറാൻ വിക്ഷേപിച്ച മിസൈൽ തങ്ങളുടെ വ്യോമാതിർത്തിയിൽ വെച്ച് നാറ്റോ സേന തകർത്തതായി തുർക്കി പ്രതിരോധ മന്ത്രാലയവും അറിയിച്ചു.



