ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നടപടികൾ കടുക്കുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയും ഖത്തറും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം ഒഴിഞ്ഞുപോകാന്‍ അമേരിക്ക നിർദ്ദേശിച്ചു. മിഡിൽ ഈസ്റ്റിലെ പന്ത്രണ്ടിലധികം രാജ്യങ്ങളിലുള്ള അമേരിക്കക്കാർ ലഭ്യമായ വാണിജ്യ വിമാനങ്ങളോ മറ്റ് ഗതാഗത മാർഗ്ഗങ്ങളോ ഉപയോഗപ്പെടുത്തി ഉടൻ മടങ്ങണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നൽകിയിരിക്കുന്ന കർശന മുന്നറിയിപ്പ്. മേഖലയിലെ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ യാത്രാ ഉപദേശങ്ങൾ പരിഷ്കരിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച ഈ അടിയന്തര അറിയിപ്പ് പുറപ്പെടുവിച്ചത്.
ബഹ്‌റൈൻ, ഈജിപ്ത്, ഇറാൻ, ഇറാഖ്, ഇസ്രായേൽ, വെസ്റ്റ് ബാങ്ക്, ഗാസ, ജോർദാൻ, കുവൈറ്റ്, ലെബനൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമൻ എന്നീ രാജ്യങ്ങളിലെ യുഎസ് പൗരന്മാർക്കാണ് ഈ നിർദ്ദേശം ബാധകമാകുന്നത്. സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്നും പൗരന്മാർ "ഇപ്പോൾ തന്നെ പുറത്തുകടക്കണമെന്നും" സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കോൺസുലാർ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി മോറ നാംദാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ വ്യക്തമാക്കി.



