ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസം പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വേച്ഛാധിപതികൾക്കെതിരായ പോരാട്ടത്തിന്റെ കേന്ദ്രമായിരുന്നു ഖമേനിയെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ അനുശോചന പ്രസ്താവനയിൽ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ഓഫീസിലെ ജോലികൾക്കിടെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഖമേനിയുടെ മരണം സ്ഥിരീകരിച്ച് പ്രസ്താവന നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇറാന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
ടെഹ്‌റാനിൽ നടന്ന ആക്രമണത്തിന് പിന്നാലെ, ഖമേനിക്ക് തങ്ങളുടെ ഇന്റലിജൻസ് സംവിധാനത്തെ മറികടക്കാനായില്ലെന്ന് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു. ഖമേനിയെ കൂടാതെ ഇറാന്റെ മറ്റ് പ്രമുഖ നേതാക്കളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ട്രംപ് അവകാശപ്പെടുന്നു. ഇറാനിലുടനീളം നടന്ന വിവിധ ആക്രമണങ്ങളിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.



