സാൻ അന്റോണിയോയിൽ 12 വയസ്സുള്ള മകനെ സ്കൂളിലേക്ക് തനിയെ പറഞ്ഞയച്ച ലൂസിയ വിക്ടോറിയ മേരി ക്രൂസ് (35) എന്ന യുവതിയെ ബെക്സർ കൗണ്ടി ഷെരീഫ് ഓഫിസ് അറസ്റ്റ് ചെയ്തു. ഏകദേശം 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് കുട്ടിയെ തനിയെ വിട്ടതിനാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. 15,000 ഡോളർ (ഏകദേശം 13.6 ലക്ഷം രൂപ) പിഴയടച്ചതിനെത്തുടർന്ന് ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. റോഡരികിലെ കള്ളിമുൾച്ചെടികൾ കാരണം ട്രാഫിക് ലൈനിന് തൊട്ടടുത്തുകൂടി കുട്ടി അപകടകരമായ രീതിയിൽ നടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്.
സംഭവത്തിന് തലേദിവസം രാത്രി അമ്മ മദ്യപിച്ച് ബോധരഹിതയായി കിടക്കുകയായിരുന്നുവെന്നും രാവിലെ താൻ ഉണർത്തിയപ്പോൾ സ്കൂളിലേക്ക് നടന്നുപോകാൻ അവർ ആവശ്യപ്പെട്ടതായും കുട്ടി പോലീസിന് മൊഴി നൽകി. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ കുട്ടിയുടെ കൈവശം ഫോണും ഉണ്ടായിരുന്നില്ല. മകൻ തനിയെയാണ് സ്കൂളിലേക്ക് പോയതെന്ന് അറിയാമായിരുന്നുവെന്ന് ലൂസിയ സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ ജീവൻ അപകടത്തിലാക്കിയതിനും സംരക്ഷണയിൽ വീഴ്ച വരുത്തിയതിനും ഇവർക്കെതിരെ കേസെടുത്തു.



