നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. സ്വന്തം തട്ടകമായ കഴക്കൂട്ടത്ത് പ്രേംകുമാറിനെ മത്സരിപ്പിക്കുന്നത് ഗുണകരമാകുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. കോൺഗ്രസ് പ്രവേശനത്തിന് ശേഷമാകും സ്ഥാനാർത്ഥിത്വത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകുക. പ്രേംകുമാറിനെ അനുനയിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കാണാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി പ്രേംകുമാർ കൂടിക്കാഴ്ച നടത്തിയേക്കും.
സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് പ്രേംകുമാർ സിപിഎമ്മുമായി അകന്നത്. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങളുടെ പേരിൽ തന്നെ പുറത്താക്കിയ നടപടി അനീതിയാണെന്നും, സഹപ്രവർത്തകരോട് യാത്ര പറയാൻ പോലും അവസരം നൽകാതെ സാമാന്യ മര്യാദ ലംഘിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ ഇതിലും കടുത്ത വിമർശനം നടത്തിയിട്ടും അദ്ദേഹം സ്ഥാനത്ത് തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രേംകുമാർ സർക്കാർ നടപടിയെ ചോദ്യം ചെയ്തത്.



