യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ രാഹുലിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് പീഡനക്കേസുകളിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചാൽ പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അതിജീവിത കോടതിയിൽ വാദിച്ചെങ്കിലും, കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന രാഹുലിന്റെ വാദം കൂടി പരിഗണിച്ചാണ് കോടതി കർശന ഉപാധികളോടെ ജാമ്യം നൽകിയത്.
ഫെബ്രുവരി 16 മുതൽ തുടർച്ചയായി മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിനൊപ്പം രാഹുലിന്റെ മൊബൈൽ ഫോൺ അന്വേഷണസംഘത്തിന് കൈമാറണം, യാതൊരു കാരണവശാലും കേരളം വിട്ടുപോകാൻ പാടില്ല, സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. നേരത്തെ പത്തനംതിട്ട, തിരുവനന്തപുരം സെഷൻസ് കോടതികൾ മറ്റ് കേസുകളിൽ ജാമ്യം നൽകിയിരുന്നു. നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്ന് നിർണ്ണായക വിധി വന്നിരിക്കുന്നത്.



