ശബരിമലയിലെ സ്വർണ്ണക്കൊടിമര പുനർനിർമ്മാണത്തിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കുന്നതിനായി പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിൽ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. 2017-ലെ പുനർനിർമ്മാണത്തിനായി ശേഖരിച്ച സ്വർണ്ണത്തിന്റെ കണക്കുകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഈ നടപടി. ഇതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ സംസ്ഥാന വിജിലൻസ് ഉടൻ ഏറ്റെടുക്കും.
അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നും വാദം തുടരും. സ്വർണ്ണ ഇടപാടുകളിൽ പങ്കില്ലെന്ന് പ്രതിഭാഗം വാദിക്കുമ്പോൾ, ഗൂഢാലോചനയിൽ തന്ത്രിക്ക് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസിൽ പ്രതിയായ ഗോവർദ്ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജിയിൽ തീരുമാനമെടുക്കുക.



