ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചതിനെ ഇന്ത്യ ശക്തമായി നിരസിച്ചു. 2017-ലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് ഒരു ഇമെയിലിൽ പരാമർശമുണ്ടെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായും എന്നാൽ ഇത് ഒരു കുറ്റവാളിയുടെ വെറും വൃഥാചിന്തകൾ മാത്രമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ഇത്തരം അടിസ്ഥാനരഹിതമായ പരാമർശങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം അറിയിച്ചു. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം പുറത്തുവിട്ട മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള രേഖകളിലാണ് ഈ പരാമർശങ്ങളുള്ളത്. 2019-ൽ ജയിലിൽ വെച്ച് മരിച്ച എപ്സ്റ്റീന്റെയും കൂട്ടാളി ഗിസ്ലെയ്ൻ മാക്സ്വെല്ലിന്റെയും ഉന്നതബന്ധങ്ങൾ വെളിപ്പെടുത്തുന്നതാണ് പുതിയ ഫയലുകൾ.



