തിരുവനന്തപുരം പൂന്തുറയിൽ ഗ്രീമയും മാതാവ് സജിതയും ജീവനൊടുക്കിയ സംഭവത്തിൽ, ഭർത്താവ് ഉണ്ണികൃഷ്ണന്റെ പരസ്യമായ അവഹേളനവും പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്രീമയെ ഉണ്ണികൃഷ്ണൻ നിരന്തരം അപമാനിച്ചിരുന്നതായും ഇത് അമ്മയ്ക്കും മകൾക്കും കഠിനമായ മാനസിക വിഷമമുണ്ടാക്കിയെന്നും അറസ്റ്റ് റിപ്പോർട്ടിലുണ്ട്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപും ഇയാൾ ഗ്രീമയെ പരസ്യമായി അപമാനിച്ചിരുന്നു. കൂടാതെ, ഭാര്യ നേരിട്ട് കാണാൻ പലതവണ ശ്രമിച്ചെങ്കിലും ഉണ്ണികൃഷ്ണൻ അതിന് സമ്മതിച്ചില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യയ്ക്ക് പിന്നാലെ ലഭിച്ച കുറിപ്പുകളിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഇതേത്തുടർന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഉണ്ണികൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്.



