തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ, അറസ്റ്റിലായ ഭർത്താവ് ഉണ്ണിക്കൃഷ്ണനെ ന്യായീകരിച്ച് കുടുംബം രംഗത്തെത്തി. ഉണ്ണിക്കൃഷ്ണൻ നിരപരാധിയാണെന്നും മരിച്ച സജിതയുടെ അമിതമായ സ്വാർത്ഥതയും മകളോടുള്ള നിയന്ത്രണവുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സഹോദരൻ ചന്തു ആരോപിച്ചു. സജിതയുടെ ഇടപെടലുകൾ കാരണം ഉണ്ണിക്കൃഷ്ണനും ഗ്രീമയ്ക്കും ഇടയിൽ സ്വകാര്യത ഉണ്ടായിരുന്നില്ലെന്നും ഹണിമൂൺ യാത്രയിൽ പോലും സജിത ഫോണിലൂടെ ശല്യപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ഗ്രീമയെ അയർലൻഡിലേക്ക് കൊണ്ടുപോകാനുള്ള ഉണ്ണിക്കൃഷ്ണന്റെ ശ്രമങ്ങളെ സജിത തടഞ്ഞിരുന്നു. ഫോൺ സംഭാഷണങ്ങൾ പോലും സജിത സ്പീക്കറിലിട്ട് കേൾക്കാറുണ്ടായിരുന്നുവെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ കൗൺസിലിങ്ങുകൾ പരാജയപ്പെട്ടുവെന്നും സഹോദരൻ വെളിപ്പെടുത്തി. തർക്കങ്ങൾ ഉണ്ടാകുമ്പോൾ സജിത ആത്മഹത്യ ഭീഷണി മുഴക്കുമായിരുന്നുവെന്നും കുടുംബത്തിന്റെ അഭിമാനം തകരുമെന്ന പേടിയാണ് സജിതയെ ഇത്തരം തീരുമാനങ്ങളിലേക്ക് നയിച്ചതെന്നും ഉണ്ണിക്കൃഷ്ണന്റെ കുടുംബം ആരോപിക്കുന്നു.



