തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഏറ്റവും ക്രൂരമായ മാതൃത്വ വിരുദ്ധ പ്രവർത്തിയാണ് ഉണ്ടായതെന്നും വിധി സമൂഹത്തിന് പാഠമാകണമെന്നും കോടതി ചൂണ്ടികാട്ടി. ശരണ്യയ്ക്ക് വധശിക്ഷ നൽകണമെന്നാണ് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിയുടെ പ്രായവും മുൻപ് കേസുകളിൽ പ്രതിയല്ലെന്നതും കണക്കിലെടുത്താണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ വിയാന്റെ അച്ഛനായ പ്രണവിന് നൽകണമെന്നാണ് ഉത്തരവ്.
കേസിൽ ഭർത്താവായ പ്രണവിനുമേൽ കുറ്റം ചുമത്തി രക്ഷപ്പെടാൻ ശ്രമിച്ച ശരണ്യ ഒടുവിൽ കുടുങ്ങിയത് പോലീസിന്റെ ചോദ്യം ചെയ്യലിലാണ്. തന്റെ ആഗ്രഹങ്ങൾക്ക് തടസ്സമാകുമെന്ന് കരുതി സ്വന്തം ചോരയെ കടലിലെറിഞ്ഞ അമ്മയ്ക്ക് ഇനി ജയിലറയുടെ ഇരുളിൽ കഴിയാം. അന്വേഷണത്തിൽ പോലീസിനും പ്രോസിക്യൂഷനും ചില വീഴ്ചകൾ പറ്റിയതായും കോടതി നിരീക്ഷിച്ചു. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. ഇയാൾക്കുമേലുള്ള കുറ്റങ്ങൾ പോലീസിനും പ്രോസിക്യൂഷനും തെളിയിക്കാൻ കഴിയാഞ്ഞതാണ് ശിക്ഷ ലഭിക്കാതെ പോയത്.
2020 ഫെബ്രുവരി 17-ന് പുലർച്ചെ കണ്ണൂർ തയ്യിൽ കടൽത്തീരത്താണ് സംഭവം. സ്വന്തം വീട്ടിൽ നിന്ന് വെറും 50 മീറ്റർ മാത്രം അകലെയുള്ള കടൽഭിത്തിയിലെ പാറക്കൂട്ടങ്ങളിലേക്ക് ഒന്നര വയസ്സുകാരൻ വിയാനെ സ്വന്തം അമ്മയായ ശരണ്യ വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കടൽതീരത്ത് കണ്ടെത്തുകയായിരുന്നു. നാടിനെ നടുക്കിയ ഈ സംഭവത്തിൽ, ആദ്യം ഭർത്താവിനെ പ്രതിയാക്കാൻ ശരണ്യ കള്ളക്കഥകൾ മെനഞ്ഞെങ്കിലും ശാസ്ത്രീയ തെളിവുകളിലൂടെ പോലീസ് സത്യം പുറത്തുകൊണ്ടുവരികയായിരുന്നു.



