കോഴിക്കോട് സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിക്കുകയും, ഇതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിതക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ദീപക്കിന്റെ കുടുംബം രംഗത്തെത്തി. ഷിംജിതയെ സഹായിക്കാൻ പോലീസ് ശ്രമിച്ചുവെന്നും സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ എന്നും കുടുംബം ചോദിക്കുന്നു. അറസ്റ്റ് ചെയ്യാൻ വൈകിയതിലും പ്രതിയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയതിലും കുടുംബം ദുരൂഹത ആരോപിച്ചു.
വടകരയിലെ ബന്ധുവീട്ടിൽ നിന്ന് ഇന്ന് ഉച്ചകഴിഞ്ഞാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഷിംജിതയെ പിടികൂടിയത്. നേരത്തെ ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു.ഷിംജിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്ത് നീളം കുറച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പൂർണ്ണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ എന്ന സ്വകാര്യ ബസിലായിരുന്നു വീഡിയോ ചിത്രീകരിച്ചത്. ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് കൂടുതൽ വ്യക്തതയ്ക്കായി അന്വേഷണം ഊർജിതമാക്കി. ദീപക്കിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടികൾ.



