ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് (42) ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി യുവതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ദീപകിന്റെ മരണത്തിന് പിന്നാലെ കുടുംബം മുഖ്യമന്ത്രിക്കും പോലീസ് കമ്മിഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പോലീസ് വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. നിലവിൽ ആരോപണം ഉന്നയിച്ച യുവതി ഒളിവിലാണെന്നാണ് സൂചനകൾ.
കഴിഞ്ഞ വെള്ളിയാഴ്ച ദീപക് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇയാൾ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വീഡിയോയുമായും യുവതി രംഗത്തെത്തി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്നും വീഡിയോ വലിയ രീതിയിൽ പ്രചരിച്ചതിലുള്ള മനോവിഷമം മൂലവുമാണ് ദീപക് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദീപകിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.



