ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വിസ പരിശോധനകൾ ഓസ്‌ട്രേലിയ കൂടുതൽ കർശനമാക്കി. നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെയും ഉയർന്ന റിസ്‌ക് സാധ്യതയുള്ള വിഭാഗത്തിൽ (എവിഡൻസ് ലെവൽ-3) ഉൾപ്പെടുത്തിയിരിക്കുകയാണ്. ജനുവരി എട്ട് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ചട്ടങ്ങൾ പ്രകാരം, വിസ ലഭിക്കുന്നതിനായി വിദ്യാർത്ഥികൾ കൂടുതൽ രേഖകൾ സമർപ്പിക്കുകയും കർശനമായ പരിശോധനകൾക്ക് വിധേയരാകുകയും വേണം. കേരളത്തിൽ പിടികൂടിയ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് മാഫിയയുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കേരളത്തിലെ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ പ്രവർത്തനം ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലും വലിയ വിവാദങ്ങൾക്ക് വഴിമാറി. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ക്വീൻസ്‌ലൻഡ് സെനറ്റർ മാൽക്കം റോബർട്ട്‌സ് ആന്റണി ആൽബനീസ് സർക്കാരിനെതിരെ രംഗത്തെത്തി. തമിഴ്‌നാട്ടിലെ പൊള്ളാച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ വ്യാജ സർട്ടിഫിക്കറ്റ് ശൃംഖലയെ കഴിഞ്ഞ ഡിസംബറിൽ കേരള പോലീസ് തകർത്തിരുന്നു. സർവകലാശാലകളുടെ ഹോളോഗ്രാമുകളും സീലുകളും കൃത്യമായി അനുകരിച്ച് വ്യാജരേഖകൾ നിർമ്മിച്ചിരുന്ന ഈ സംഘത്തിന്റെ പ്രവർത്തനം രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ് ഇപ്പോൾ വിസ ചട്ടങ്ങൾ കടുപ്പിക്കാൻ കാരണമായത്.



