ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ വഴിക്കടവ് സ്വദേശി എൻ.പി സുരേഷ് ബാബുവിന് (ഉണ്ണിക്കുട്ടൻ) 80 വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതിയാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി മൂന്ന് വർഷവും മൂന്ന് മാസവും അധികമായി ശിക്ഷ അനുഭവിക്കണം. നിലവിൽ പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
2023 ഡിസംബറിലും 2024 ഫെബ്രുവരിയിലുമായി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ വെച്ച് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. വിവിധ വകുപ്പുകൾ പ്രകാരം ലഭിച്ച ശിക്ഷകൾ ചേർത്താണ് 80 വർഷത്തെ തടവ് വിധിച്ചത്. പ്രതി മുൻപും സമാനമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വഴിക്കടവ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2017-ലാണ് ഇയാൾക്കെതിരെ മുൻപ് ഇതേ തരത്തിലുള്ള കേസ് റിപ്പോർട്ട് ചെയ്തത്.



