കൊല്ലം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഹോസ്റ്റലിൽ രണ്ട് കായിക താരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി സാന്ദ്ര (പ്ലസ് ടു വിദ്യാർത്ഥിനി), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (പത്താം ക്ലാസ് വിദ്യാർത്ഥിനി) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച (ജനുവരി 15) പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പതിവ് പരിശീലനത്തിന് കുട്ടികളെ കാണാതിരുന്നതിനെ തുടർന്ന് സഹപാഠികൾ മുറിയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കബഡി, അത്‌ലറ്റിക്സ് ഇനങ്ങളിൽ പരിശീലനം നേടിയിരുന്നവരാണ് ഇരുവരും. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



