മൂന്നുതവണ കൊട്ടാരക്കര എംഎൽഎയായിരുന്ന മുതിർന്ന നേതാവ് ഐഷാ പോറ്റി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ അഞ്ചുവർഷത്തോളമായി പാർട്ടി നേതൃത്വവുമായി അകന്നു കഴിയുകയായിരുന്ന അവർ, കോൺഗ്രസിന്റെ സമരവേദിയിൽ നേതാക്കൾക്കൊപ്പം പങ്കെടുത്തുകൊണ്ടാണ് തന്റെ രാഷ്ട്രീയ ചുവടുമാറ്റം പ്രഖ്യാപിച്ചത്. സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്നും നേരത്തെ ഒഴിവാക്കപ്പെട്ടതിനെത്തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഇവർ.
കഴിഞ്ഞവർഷം കലയപുരം ആശ്രയ സങ്കേതത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ ഐഷാ പോറ്റി പങ്കെടുത്തപ്പോൾ തന്നെ ഇത്തരമൊരു മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അന്ന് കോൺഗ്രസ് നേതാക്കൾ അവർക്ക് വലിയ സ്വീകരണം നൽകുകയും ഭാരവാഹിയായ സി.എൻ. നന്ദകുമാർ അവരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, താൻ രാഷ്ട്രീയ മാറ്റത്തിനല്ല, മറിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായാണ് ചടങ്ങിൽ എത്തിയത് എന്നായിരുന്നു അന്ന് അവർ നൽകിയ വിശദീകരണം. ആ സംഭവത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും അവർ ഇരയായിരുന്നു. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ അവർ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നത്.



