മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ അദ്ദേഹത്തിന് കനത്ത തിരിച്ചടി. മയക്കുമരുന്ന് കേസ് പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ചു. കേസിൽ കുറ്റപത്രം സമർപ്പിച്ച് 19 വർഷത്തിന് ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
ആന്റണി രാജുവിനൊപ്പം കോടതി ജീവനക്കാരനായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഹാഷിഷുമായി പിടിയിലായ ഓസ്ട്രേലിയൻ സ്വദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
അന്ന് പ്രതിഭാഗം അഭിഭാഷകന്റെ ജൂനിയറായിരുന്ന ആന്റണി രാജു, കോടതി ഉദ്യോഗസ്ഥനുമായി ചേർന്ന് തൊണ്ടിമുതലിൽ മാറ്റം വരുത്തി തെളിവ് നശിപ്പിച്ചുവെന്ന് കോടതി സ്ഥിരീകരിച്ചു. വിശ്വാസവഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കുറ്റം തെളിയിക്കപ്പെട്ടിരിക്കുന്നത്. കേസിൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.



