സിപിഐ 'ചതിയൻ ചന്തു'വാണെന്നും പത്തു വർഷം കൂടെനിന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിപ്പറയുകയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. വിമർശനങ്ങൾ പാർട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിൽ മൂന്നാം തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച അദ്ദേഹം, താനൊരു പിന്നോക്കക്കാരനായതിനാലാണ് മാധ്യമങ്ങൾ തന്നെ വിമർശിക്കുന്നതെന്നും ആരോപിച്ചു.
വെള്ളാപ്പള്ളിയുടെ പരാമർശത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മുന്നണിയുടെ മുഖം അദ്ദേഹമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. 'ചതിയൻ ചന്തു' എന്ന പേര് അത് പറഞ്ഞ ആൾക്ക് തന്നെയാണ് ഏറ്റവും അനുയോജ്യമെന്നും ജനങ്ങൾക്ക് എല്ലാവരെയും നന്നായി അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. വെള്ളാപ്പള്ളിയെ കാറിൽ കയറ്റുമോ എന്ന ചോദ്യത്തിന്, കണ്ടാൽ ചിരിക്കുകയും കൈകൊടുക്കുകയും ചെയ്യുമെന്നല്ലാതെ അതിനപ്പുറം ഒന്നുമുണ്ടാകില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.



