കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസമായി ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. പരിശോധനയിൽ നടൻ ലഹരി ഉപയോഗിച്ചതായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ ഷൈനിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടും. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയത് വലിയ വിവാദമായിരുന്നു. ഷൈനും സുഹൃത്തും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പോലീസ് എത്തിയത്.
അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈൻ ടോം ചാക്കോയ്ക്ക് പങ്കില്ലെന്ന് എക്സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ കേസിൽ പിടിയിലായ തസ്‌ലീമയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ തനിക്ക് അവരുമായി ലഹരി ഇടപാടുകളില്ലെന്നും താൻ ഡി-അഡിക്ഷൻ സെന്ററിലാണെന്നുമാണ് ഷൈൻ മൊഴി നൽകിയത്. ലഹരി വിമുക്തിയുടെ ഭാഗമായി ഷൈനിന് എക്സൈസ് ചികിത്സയും നൽകിയിരുന്നു. ഫോറൻസിക് റിപ്പോർട്ട് കൂടി അനുകൂലമായതോടെ കൊച്ചിയിലെ കേസിലും നടന് എതിരെയുള്ള ആരോപണങ്ങൾ ദുർബലപ്പെട്ടിരിക്കുകയാണ്.



