അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നു എന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് പച്ചയായ നുണയാണെന്നും, ഈ കാര്യത്തിൽ തനിക്ക് അയ്യപ്പ സ്വാമിയേയും മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. വ്യാഴാഴ്ച തനിക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിന് കാരണമായത് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞ മറ്റൊരു നുണയാണെന്നും രാഹുല്‍ ആരോപിച്ചു. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടും കിട്ടിയില്ലെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതെന്നും അതിനാലാണ് ജാമ്യം നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.
ജയില്‍ മോചിതനായ രാഹുല്‍ ഈശ്വറിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ബദലായി തന്റെ വിഷയമായ അതിജീവിതയെ അധിക്ഷേപിച്ച വിഷയം ഉയർത്തിക്കൊണ്ടുവരാനാണ് മുഖ്യമന്ത്രി ഉൾപ്പെടെ ആഗ്രഹിച്ചിരുന്നതെന്നും, ഈ പശ്ചാത്തലത്തിലാണ് തന്റെ അറസ്റ്റിനെ കാണേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ വിശദീകരിച്ചു. താന്‍ പുറത്തുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെയുള്ള ഈ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ക്യാംപെയ്ൻ ആരംഭിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു. തന്നെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അവർക്ക് അകത്തിടണമായിരുന്നു എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.



