തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി രാഷ്ട്രീയ പ്രവർത്തകരെ നിരന്തരം അവഹേളിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സിനിമാ നടനിൽ നിന്ന് ഒരു രാഷ്ട്രീയ പ്രവർത്തകനിലേക്ക് സുരേഷ് ഗോപി ഇതുവരെ എത്തിയിട്ടില്ലെന്നും, രാഷ്ട്രീയ എതിരാളികളെ അദ്ദേഹം 'ഊളകൾ' എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിക്ക് മാന്യതയുണ്ടെങ്കിൽ ആ പ്രസ്താവന പിൻവലിക്കണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ സുരേഷ് ഗോപി സ്വയം നാണം കെടുകയാണ്. തിരുവനന്തപുരം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ടെന്നോ ലോക്സഭാ മണ്ഡലങ്ങൾ ഉണ്ടെന്നോ കോർപ്പറേഷനിൽ എത്ര വാർഡുകൾ ഉണ്ടെന്നോ പോലും സുരേഷ് ഗോപിക്ക് അറിയില്ല. അദ്ദേഹം എല്ലാവരെയും പുച്ഛത്തോടെയാണ് കാണുന്നത്. സംസാരിക്കുമ്പോൾ കുറച്ചുകൂടി മാന്യത വേണം. നേമം മണ്ഡലത്തെപ്പറ്റി സുരേഷ് ഗോപിയും ബിജെപിയും മനപ്പായസം ഉണ്ണുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി എന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സ്ഥാനം രാജിവച്ച് മറ്റാർക്കെങ്കിലും അവസരം കൊടുക്കണമെന്നും മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു.
അതിനിടെ, സുരേഷ് ഗോപിയുടെ മറ്റൊരു പ്രസ്താവനയും ഏറെ വിവാദമായിട്ടുണ്ട്. കേരളത്തിൽ കുറേ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണെന്നും 'നുണറായിസം' ആണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



