തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി നടപ്പാക്കുമെങ്കിലും, അതിലെ നിർദ്ദേശങ്ങളൊന്നും സംസ്ഥാനത്ത് നടപ്പാക്കേണ്ടിവരില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിലബസ് സംസ്ഥാനം തന്നെ തീരുമാനിക്കുമെന്നും, ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുകയോ സിലബസിൽ മാറ്റം വരുത്തുകയോ ഇല്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിലെ പൂർണ്ണ ഉത്തരവാദിത്തം തനിക്കാണെന്നും ചർച്ച നടത്തി മാറ്റം വരുത്താമെന്ന് ധാരണാപത്രത്തിലുണ്ടെന്നും വി ശിവൻകുട്ടി. തർക്കവിഷയങ്ങളിൽ കോടതിയിൽ പോകാമെന്നും നിബന്ധനയുണ്ട് എന്നും മന്ത്രി.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ പരസ്പരം കൊമ്പുകോർച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും. ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണ് പിഎം ശ്രീ ധാരണപത്രമെന്നും കരിക്കുലത്തിൽ ഇടപെടൽ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടടെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. പാഠ്യപദ്ധതിയിൽ ആർ.എസ്.എസ്. നേതാക്കളെ ഉൾപ്പെടുത്തുമെന്നത് വ്യാജ പ്രചാരണമാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പി.എം. ശ്രീ ധാരണാപത്രം ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും കരിക്കുലത്തിൽ ഇടപെടലുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.



