തിരുവനന്തപുരം: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നാളെ അത്തം. ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളാണ് ഓണാഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ നടക്കുന്നത്. കേരളീയരുടെ മനസ്സിൽ ആഹ്ലാദത്തിന്റെയും ഐശ്വര്യത്തിന്റെയും ഓർമ്മകൾ നിറച്ച് പൂവിളികൾ വീണ്ടും ഉയരുകയാണ്. ഇനി ആഘോഷത്തിന്റേയും ഉത്സാഹത്തിന്റേയും നാളുകളാണ് കേരളത്തിൽ.
മഹാബലിയെ വരവേൽക്കാൻ ഓരോ വീട്ടുമുറ്റത്തും പൂക്കളങ്ങൾ ഒരുങ്ങും. ആദ്യ ദിനമായ അത്തത്തിൽ ചെറിയൊരു പൂക്കളമാണ് ഇടുക. പിന്നീട് ഓരോ ദിവസവും പുതിയ പൂക്കൾ ചേർത്ത് കളത്തിന്റെ വലിപ്പം കൂട്ടി വരും. തുമ്പപ്പൂവും കാക്കപ്പൂവും ഉൾപ്പെടെയുള്ള നാടൻ പൂക്കളാണ് ആദ്യ ദിവസങ്ങളിൽ പൂക്കളമിടാൻ ഉപയോഗിക്കാറ്. വിവിധ നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് അത്തം മുതൽ ഒരുക്കുന്ന പൂക്കളം തിരുവോണ നാളിൽ പൂർണ്ണതയിലെത്തും.
നാളെ മുതൽ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഓണം അവധി ആരംഭിക്കും. നാടിന്റെ നാനാഭാഗത്തും കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും സംഘടിപ്പിച്ച് ഓണത്തെ വരവേൽക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ ദേശീയോത്സവമായ ഓണം ജാതിമത ഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെയാണ് ആഘോഷിക്കുന്നത്.



