പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്ട്രോങ് റൂമുകൾ തുറന്നെന്ന യുഡിഎഫ് ആരോപണം അടിസ്ഥാനരഹിതമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിൽ സ്ട്രോങ് റൂമുകൾ തുറന്നെന്ന യുഡിഎഫ് ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞു. ജില്ലയിൽ യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങൾ പൂർണ സുരക്ഷിതമാണെന്നും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ അറിയിച്ചു.
കൊയിലാണ്ടി വരണാധികാരി സ്ട്രോങ് റൂമിന് സമീപം എത്തിയത് പതിവ് സുരക്ഷാ പരിശോധനയുടെ ഭാഗമായി മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി. സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ലെന്നും തുറന്നത് മെറ്റീരിയൽ റൂമുകൾ മാത്രമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കമ്മീഷനെ അറിയിച്ചു.
പേരാമ്പ്ര മണ്ഡലത്തിലും സ്ഥിതി സമാനമാണ്. എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നും ആരോപണങ്ങൾക്ക് യാതൊരു തെളിവുമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.



