പ്രധാനമന്ത്രി നരേന്ദ്രമോദിയും യാക്കോബായ സഭാ നേതൃത്വവും തമ്മിൽ നടത്തിയ ചർച്ചയോട് പ്രതികരിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ രംഗത്തെത്തി. മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നും സഭാ സമാധാനത്തിനായി മറ്റെങ്ങും പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സഭാതർക്കവുമായി ബന്ധപ്പെട്ട 1958, 1995, 2017 വർഷങ്ങളിലെ കോടതി വിധികൾ ഇതേ കാര്യമാണ് വ്യക്തമാക്കുന്നതെന്നും ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് സഭ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരാണിക പാരമ്പര്യമുള്ള യഥാർത്ഥ ഭാരതീയ സഭയെന്നാണ് ബിജെപിയും ആർഎസ്എസും മലങ്കര സഭയെ വിശേഷിപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ സഭയെ ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ല. മലങ്കര സഭയുടെ അസ്തിത്വത്തിന് എതിരായ നിലപാട് ആരും സ്വീകരിക്കില്ലെന്നും, സഭയുടെ സ്വത്വവും സത്യവും മനസ്സിലാക്കിയാൽ മാത്രം മതി സമാധാനം ഉണ്ടാകുമെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.



