കിളിരൂർ, കവിയൂർ, പെരുമ്പാവൂർ കേസുകളിലെ അതിജീവിതമാരുടെ പേരുകൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ തനിക്കെതിരെ എടുത്ത പോക്സോ കേസ് നിലനിൽക്കില്ലെന്ന് മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. തന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിളിരൂർ കേസ് അന്വേഷിച്ചതെന്നും ആ പെൺകുട്ടി പ്രായപൂർത്തിയായതാണെന്നും ശ്രീലേഖ വ്യക്തമാക്കി. രാഷ്ട്രീയപ്രവേശനത്തിന് പിന്നാലെ തന്നെ വ്യക്തിഹത്യ ചെയ്യാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.
അതിജീവിതമാരുടെ വിവരങ്ങൾ പുറത്തുവിട്ടു എന്നാരോപിച്ച് സിവിൽ റൈറ്റ്സ് സൊസൈറ്റി നൽകിയ പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തത്. നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാൾ ഇത്തരത്തിൽ ഇരകളുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെയും മറ്റ് അതിജീവിതമാരുടെയും വിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് ശ്രീലേഖയ്‌ക്കെതിരായ പ്രധാന ആരോപണം.



