മുൻ സിപിഐഎമ്മും എംഎൽഎയുമായിരുന്ന ഐഷ പോറ്റി ബിജെപിയിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് വയ്ക്കൽ സോമൻ രംഗത്തെത്തി. സിപിഐഎം വിട്ട് നിലവിൽ കോൺഗ്രസിൽ പ്രവർത്തിക്കുന്ന ഐഷ പോറ്റി, ബിജെപിയിലേക്ക് വരുന്നതിനായി ചർച്ചകൾ നടത്തിയിരുന്നുവെന്നാണ് കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയായ സോമൻ വെളിപ്പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഈ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. കൂടാതെ, ഈശ്വരവിശ്വാസിയായിരുന്ന ഐഷ പോറ്റിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് നിരീശ്വരവാദിയാക്കി മാറ്റിയതെന്നും സോമൻ വിമർശിച്ചു.



