തിരുവനന്തപുരത്തും മഞ്ചേരിയിലും ചികിത്സാപിഴവ് ആരോപിച്ചുള്ള പരാതികൾ ഉയരുന്നു. തലസ്ഥാനത്ത് കാട്ടാക്കട മമൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടരവയസുകാരി ഐഷാ ഫാത്തിമ മരിച്ചതാണ് ഒരു സംഭവം. ശ്വാസംമുട്ടലിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ആവിപിടിപ്പിക്കുകയും രണ്ട് ഇഞ്ചക്ഷനുകൾ നൽകുകയും ചെയ്തതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. തുടർന്ന് നെയ്യാർ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കളെ ആംബുലൻസിൽ കയറ്റാൻ ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറ്റൊരു സംഭവത്തിൽ, മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് ആരോപിച്ച് സുരേന്ദ്രൻ എന്നയാൾ രംഗത്തെത്തി. ബൈക്കപകടത്തിൽ പരിക്കേറ്റ കൈ ചികിത്സയ്ക്ക് ശേഷം വളഞ്ഞുപോയെന്നാണ് പരാതി. മൂന്നാഴ്ചത്തെ പ്ലാസ്റ്റർ മാറ്റിയപ്പോഴാണ് കൈയുടെ രൂപമാറ്റം ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും ചികിത്സാ രേഖകൾ പരിശോധിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.



