വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് കുട്ടിയുടെ തുടർചികിത്സ കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായി പൂർത്തിയായി. ഉഷയുടെ വയറ്റിൽ നിന്നും 'ആർട്ടറി ഫോഴ്‌സെപ്‌സ്' എന്ന ഉപകരണമാണ് പുറത്തെടുത്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. അമൃത ആശുപത്രിയിലെ ഗ്യാസ്‌ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി. സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ.വി. സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി കെ. എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, സർജറി വിഭാഗം മേധാവി ഡോ. അബ്ദുൾ സിയാദ് എ.കെ. എന്നിവരും ശസ്ത്രക്രിയയിൽ ഉടനീളം പങ്കാളികളായി.
ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഉപകരണം പരിശോധനകൾക്കായി അമ്പലപ്പുഴ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും നിലവിൽ 2021-ലെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരൻ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. ശസ്ത്രക്രിയയിൽ നേരിട്ട് പങ്കെടുത്തിരുന്നില്ലെങ്കിലും വിഭാഗം മേധാവി എന്ന നിലയിലാണ് ഇവരെ പ്രതി ചേർത്തത്. മനുഷ്യജീവനും വ്യക്തിസുരക്ഷിതത്വത്തിനും അപകടകരമാം വിധം പ്രവർത്തിച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം. ഉഷയുടെ ഭർത്താവ് ജോസഫ് നൽകിയ പരാതിയിൽ ഡോക്ടറുടെ അസിസ്റ്റന്റിനെതിരെയും ആരോപണമുണ്ടെങ്കിലും അവരെ പ്രതി ചേർത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്നും അമ്പലപ്പുഴ ഡിവൈഎസ്പി അറിയിച്ചു.
അതേസമയം, കേസിലെ എഫ്‌ഐആറിൽ സംഭവം നടന്ന തീയതി രേഖപ്പെടുത്തിയതിൽ പൊലീസിന് ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയ നടന്ന 2021 മെയ് 5-ന് പകരം 2026 മെയ് 5 എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാങ്കേതിക പിഴവ് കോടതിയിൽ തിരിച്ചടിയാകാൻ സാധ്യതയുള്ളതിനാൽ, തീയതി തിരുത്തുന്നതിനായി പോലീസ് കോടതിയിൽ അപേക്ഷ നൽകും.



