നവകേരള സർവ്വേ റദ്ദാക്കിയ ഹൈക്കോടതി നടപടി നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായി. സർക്കാർ സംവിധാനങ്ങളും പൊതുഖജനാവും ദുരുപയോഗം ചെയ്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സർവ്വേ നടത്തുന്നതെന്ന് ആരോപിച്ച് പെരുമ്പാവൂർ സ്വദേശി എം.എസ്. മുബാസും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നൽകിയ ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർവ്വേ നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചു.
2030-ൽ കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വിവരശേഖരണമാണ് സർവ്വേയുടെ ലക്ഷ്യമെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിനായി സർക്കാർ പണം ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയാണെന്നും പാർട്ടി കേഡർമാരെ ഉപയോഗിച്ചാണ് സർവ്വേ നടത്തുന്നതെന്നും ഹർജിക്കാർ ആരോപിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി സർവ്വേ തടഞ്ഞത്.



