കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾ തള്ളാതെ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ വിളിച്ചിരുന്നതായും തന്നോട് കാണിച്ചത് അനീതിയാണെന്ന് അദ്ദേഹം പറഞ്ഞതായും പ്രേംകുമാർ വെളിപ്പെടുത്തി. പാർട്ടി മാറുമോ എന്ന ചോദ്യത്തിന് "നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഴിഞ്ഞ ആറുമാസമായി തന്നെ ഒരു പരിപാടിക്കും വിളിച്ചിട്ടില്ലെന്നും സിനിമാ കോൺക്ലേവിൽ പോലും ഉൾപ്പെടുത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ നടപടി സ്വാഭാവികമാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് പ്രേംകുമാർ പറഞ്ഞു. സാംസ്കാരിക വകുപ്പിന് കീഴിലുള്ള മറ്റു പല അക്കാദമികളിലും കാലാവധി കഴിഞ്ഞിട്ടും ചെയർമാൻമാർ തുടരുമ്പോൾ തന്നെ മാത്രം മാറ്റിയത് എന്ത് അടിയന്തര സാഹചര്യത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. തന്റെ പ്രവർത്തന മികവ് പരിഗണിച്ചാണ് ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തിയത്. ചലച്ചിത്ര പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ പാതിവഴിയിൽ തന്നെ നീക്കിയത് ശരിയായില്ലെന്നും, ആശാ പ്രവർത്തകരുടെ സമരത്തിൽ ഇടപെടണം എന്ന് താൻ പറഞ്ഞത് സദുദ്ദേശത്തോടെ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.



