വികസന കാര്യങ്ങളിൽ സഹകരിക്കുന്നതിന്റെ പേരിൽ എൻ. കെ. പ്രേമചന്ദ്രൻ എം.പിയെ 'അര സംഘി' എന്നോ 'മുക്കാൽ സംഘി' എന്നോ വിളിച്ച് ആക്ഷേപിക്കരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയമായി എതിർപ്പുകൾ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് നിൽക്കുന്നവരാണ് പ്രേമചന്ദ്രനും ശശി തരൂരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന അപൂർവ്വം രാഷ്ട്രീയക്കാരാണ് ഇരുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ കൊല്ലം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും സംസ്ഥാനത്തെ ആദ്യത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സിസ്റ്റം കൊല്ലത്ത് ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് പ്രധാനമന്ത്രിയുടെ പ്രത്യേക അനുമതിയോടെയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മെമു ട്രെയിനുകൾക്ക് ആവശ്യമായ പിറ്റ്ലൈൻ സൗകര്യം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ കൊല്ലത്ത് അതിവേഗം പൂർത്തിയാവുകയാണെന്നും അദ്ദേഹം ചടങ്ങിൽ സൂചിപ്പിച്ചു.



