പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ കുറ്റ്യാടിയിലെ സ്വീകരണ ചടങ്ങിൽ ഷാഫി പറമ്പിൽ എംപിയെ പ്രസംഗിക്കാൻ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തെറ്റായ രീതിയിലാണ് പ്രചരിക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. വേദിയിൽ നേതാക്കൾ തമ്മിൽ പിടിവലി നടന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായ സാഹചര്യത്തിലാണ് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ വിശദീകരണവുമായി എത്തിയത്. ഷാഫി പറമ്പിൽ ദേഷ്യപ്പെട്ടല്ല പ്രതികരിച്ചതെന്നും, സമയം വൈകിയതിനാൽ താൻ സംസാരിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നതായും പ്രമോദ് പറഞ്ഞു. ഷാഫി തന്റെ പ്രിയപ്പെട്ട നേതാവാണെന്നും അവിടെ നടന്നത് ഒരു 'സ്നേഹ തള്ളൽ' മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറും പ്രതികരിച്ചു. പ്രവർത്തകരുടെ ആവശ്യപ്രകാരം ഷാഫിയെ നിർബന്ധപൂർവ്വം ക്ഷണിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ സ്നേഹപ്രകടനം മാത്രമായിരുന്നു അതെന്നും അതിനെ ഉന്തും തള്ളലുമായി ചിത്രീകരിക്കുന്നത് വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സമയം വൈകിയതിനാൽ എം.കെ. രാഘവൻ എംപിയെയും പാറക്കൽ അബ്ദുള്ളയെയും സംസാരിക്കാൻ വിളിക്കാനാണ് ഷാഫി പറഞ്ഞതെന്ന് പ്രവീൺ കുമാർ വിശദീകരിച്ചു. സൈബർ ആക്രമണങ്ങളിലൂടെ ജാഥയുടെ ശോഭ കെടുത്താനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.



