മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ പാർലമെന്റ് സമ്മേളനത്തിന് ശേഷം നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ ബാക്കി രജിസ്ട്രേഷൻ നടപടികൾ കൂടി പൂർത്തിയായ ശേഷമായിരിക്കും ചടങ്ങ്. പ്രധാന റോഡിൽ നിന്ന് വെറും 200 മീറ്റർ മാത്രം അകലെയുള്ള, ഗതാഗത സൗകര്യമുള്ള മികച്ച ഭൂമിയാണ് വീട് നിർമ്മാണത്തിനായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഭൂമി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സ്വന്തം നിലയിൽ സ്ഥലം കണ്ടെത്തിയതെന്ന് സതീശൻ പറഞ്ഞു. പുതിയ സ്ഥലത്തിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാടിന്റെ ദുരിതങ്ങൾ പരിഹരിക്കാൻ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് അവകാശപ്പെട്ട അദ്ദേഹം, കർഷകർക്ക് ഉൽപ്പാദനച്ചെലവിന്റെ 50 ശതമാനം അധികം നൽകി തറവില നിശ്ചയിക്കുമെന്നും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്നും ഉറപ്പുനൽകി. പൂട്ടിക്കിടക്കുന്ന പ്ലാന്റേഷനുകൾ തുറക്കുമെന്നും ആരോഗ്യമേഖലയെ വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.



