കൊച്ചി: ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ കൊള്ള നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നും ദ്വാരപാലക പാളി കേസിൽ രണ്ടുപേരെയും കട്ടിള പാളി കേസിൽ ഒരാളെയും കൂടി പ്രതി ചേർക്കാൻ നീക്കമുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. പാളികളിലുണ്ടായിരുന്ന യഥാർത്ഥ സ്വർണ്ണത്തിന് പകരം നേർത്ത പാളികൾ വെച്ചതായാണ് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായത്.
ദ്വാരപാലക പാളികളിൽ നിന്ന് ഏകദേശം 3 കിലോ 700 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. പാളികൾ പൂർണ്ണമായും മാറ്റിയാണോ കൃത്രിമം നടത്തിയതെന്ന് കണ്ടെത്താൻ കേരളത്തിലെ ലാബുകളിൽ ലഭ്യമല്ലാത്ത എക്സറേ ഫ്ലൂറസൻസ് സ്പെക്ട്രോസ്കോപ്പി, ഐസിപിഎംഎസ് തുടങ്ങിയ അത്യാധുനിക പരിശോധനകൾ കോടതി നിർദ്ദേശിച്ചു. ഇതിനായി സാമ്പിളുകൾ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലേക്കോ മറ്റ് കേന്ദ്ര ലാബുകളിലേക്കോ അയക്കും. അതോടൊപ്പം, യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് നടന്ന ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന വിജിലൻസ് ഡയറക്ടറുടെ കീഴിൽ പ്രത്യേക ടീം രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.



