പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിയിലേക്ക് പോകുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം മുൻ ഡിജിപി ആർ. ശ്രീലേഖ ട്രെയിനിൽ യാത്ര ചെയ്യില്ല. മൂന്ന് ദിവസം നീളുന്ന ട്രെയിൻ യാത്രയിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ തീരുമാനം. എന്നാൽ വിരുന്ന് നടക്കുന്ന ദിവസം അവർ വിമാനത്തിൽ ഡൽഹിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരും പഞ്ചായത്ത് അധ്യക്ഷന്മാരും അടങ്ങുന്ന സംഘം ഇന്ന് ഉച്ചയ്ക്ക് കേരള എക്സ്പ്രസിലാണ് യാത്ര തിരിക്കുന്നത്. ഫെബ്രുവരി 12-നാണ് പ്രധാനമന്ത്രി ജനപ്രതിനിധികൾക്കായി വിരുന്നൊരുക്കുന്നത്.
അതേസമയം, സ്റ്റാൻഡിങ് കമ്മിറ്റി അംഗം എം.ആർ. ഗോപനും ഈ യാത്രയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മാതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് താൻ വരാത്തതെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് ആർ. ശ്രീലേഖ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ അവർ സ്റ്റേജിൽ ഒറ്റപ്പെട്ടു നിൽക്കുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ശ്രീലേഖയുടെ യാത്രയിലെ മാറ്റം ശ്രദ്ധിക്കപ്പെടുന്നത്.



