പണമിടപാട് ആരോപണത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ വിജിലൻസിൽ പരാതി. തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എംപിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ ആണ് കേരള വിജിലൻസിന് പരാതി നൽകിയത്. യാതൊരുവിധ ഈടുമില്ലാതെ ആന്റോ ആന്റണിക്ക് രണ്ട് കോടി രൂപ നൽകിയെന്ന് നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം.
ഇതേത്തുടർന്ന് എംപിയെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കടക്കുകയാണ്. കൈമാറിയ തുക തട്ടിപ്പിലൂടെ ലഭിച്ചതാണോ എന്ന കാര്യമാകും ഇഡി പ്രധാനമായും പരിശോധിക്കുക. അതേസമയം, ഈ വെളിപ്പെടുത്തലിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് സിപിഐഎം. രണ്ട് കോടി രൂപയുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടിയും, എന്തിനാണ് ഇത്രയും തുക വാങ്ങിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആവശ്യപ്പെട്ടു.



