സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും മൂന്നുമാസത്തെ ചായ സൽക്കാരത്തിനായി സർക്കാർ ചിലവാക്കിയത് ആറു ലക്ഷത്തോളം രൂപയാണ്. ഒക്ടോബർ മാസത്തിൽ 2,06,385 രൂപയും, നവംബറിൽ 1,97,286 രൂപയും, ഡിസംബറിൽ 2,01,763 രൂപയും ഉൾപ്പെടെ ആകെ 6,05,434 രൂപയാണ് ഈ ഇനത്തിൽ ചിലവായത്. 'മറ്റു കാര്യങ്ങൾക്കുള്ള തുക' എന്ന ശീർഷകത്തിൽ സെക്രട്ടറിയേറ്റിലെ ഇന്ത്യൻ കോഫി ഹൗസിനാണ് ഈ തുക അനുവദിച്ചു നൽകിയത്.
ഫെബ്രുവരി രണ്ടിന് പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു എന്ന സർക്കാർ വിശദീകരണത്തിനിടെ പുറത്തുവന്ന ഈ കണക്കുകൾ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.



