പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് കെ. മുരളീധരൻ. കാസർകോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ അതിന്റെ അവസാന ശ്വാസം വലിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാ മേഖലകളിലും അഴിമതി നടത്തുന്ന ഭരണമാണ് ഇതെന്നും ശബരിമലയിലെ ഭഗവാന്റെ സ്വർണം വരെ മോഷ്ടിച്ച ഈ സർക്കാരിന് ദൈവശാപം ലഭിക്കുമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
പിണറായി വിജയനും എം.വി. ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചിരിക്കുകയാണെന്നും അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവർ ജയിലിൽ നിന്നും പുറത്തിറങ്ങുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇത്തരക്കാരെ ജയിലിലടയ്ക്കുമെന്നും മുരളീധരൻ ഉറപ്പ് നൽകി. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. സത്യസന്ധമായി കണക്ക് ചോദിച്ച കുഞ്ഞികൃഷ്ണനെ ആക്ഷേപിക്കാനല്ലാതെ, കൃത്യമായ കണക്ക് ബോധിപ്പിക്കാൻ സിപിഐഎം തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞികൃഷ്ണൻ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റാണെന്ന കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയും ഇതേ വേദിയിൽ ശ്രദ്ധേയമായിരുന്നു.



