കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ ഡോ. സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പോലീസിന് മൊഴി നൽകി. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായെന്നോ മാനസിക പീഡനം നടന്നെന്നോ ഉള്ള ആരോപണങ്ങൾ ഉദ്യോഗസ്ഥർ നിഷേധിച്ചു. വെള്ളിയാഴ്ച റെയ്ഡ് നടന്നിട്ടില്ലെന്നും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കോൺഫറൻസ് റൂമിൽ വെച്ച് സംസാരിച്ച ശേഷം സ്വന്തം കാബിനിലേക്ക് പോയ റോയിയെ 20 മിനിറ്റിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിൽ കാര്യങ്ങൾ വ്യക്തമാണെന്നും അവർ മൊഴി നൽകി. നിലവിൽ കർണാടക പ്രത്യേക അന്വേഷണസംഘവും കേന്ദ്ര ഇന്റലിജൻസ് വിഭാഗവും മരണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തിവരികയാണ്.



