കണ്ണൂർ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ഉത്തരവ് അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച്, ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസ്സമില്ലെന്നും വ്യക്തമാക്കി. ഷാജിക്കെതിരായ ആരോപണങ്ങൾ നിലവിൽ പ്രസക്തമല്ലാത്തതിനാൽ അത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി അറിയിച്ചു.
കെ.എം. ഷാജിയുടെ അപ്പീലും അദ്ദേഹത്തിനെതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം.വി. നികേഷ് കുമാർ നൽകിയ ഹർജിയുമാണ് സുപ്രീം കോടതി പരിഗണിച്ചത്. നേരത്തെ ആറു വർഷത്തെ അയോഗ്യത കല്പിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. നിയമസഭയിൽ പങ്കെടുക്കാമെങ്കിലും വോട്ട് രേഖപ്പെടുത്താനോ ശമ്പളം കൈപ്പറ്റാനോ അനുവാദമില്ല എന്ന ഉപാധികളോടെയായിരുന്നു അന്ന് സ്റ്റേ അനുവദിച്ചത്.
ഹൈക്കോടതി വിധിച്ച അയോഗ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് നികേഷ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചെങ്കിലും, വിശദമായ വാദങ്ങൾ കേട്ട ശേഷം കോടതി ഷാജിക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഈ ഉത്തരവോടെ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിലക്ക് പൂർണ്ണമായും നീങ്ങിയിരിക്കുകയാണ്.



