കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ പ്രതി ജയിലില്‍ തന്നെ തുടരും. ലൈംഗികാതിക്രമം ആരോപിച്ച് ഷിംജിത സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്.
സോഷ്യൽ മീഡിയയിൽ റീച്ചിനും പ്രശസ്തിക്കും വേണ്ടിയാണ് ഷിംജിത ഇത്തരമൊരു കുറ്റം ചെയ്തതെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. താൻ അതിക്രമം നേരിട്ടുവെന്ന് വടകര പോലീസിൽ പരാതി നൽകിയിരുന്നു എന്ന ഷിംജിതയുടെ വാദം പോലീസ് ഇൻസ്‌പെക്ടർ കോടതിയിൽ നിഷേധിച്ചു.
പോലീസിൽ പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും, ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഷിംജിത പകര്‍ത്തിയ ദൃശ്യങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജാമ്യം അനുവദിച്ചാൽ പ്രതി സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി നടപടി.



