വിശ്വവിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. ചിത്രത്തിന്റെ പൂജ നാളെ രാവിലെ പത്തരയ്ക്ക് എറണാകുളത്ത് നടക്കും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം നാളെ മുതൽ എറണാകുളത്തും തുടർന്ന് വയനാട്ടിലുമായി 35 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
മമ്മൂട്ടിയും നയൻതാരയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണിത്. സംസ്ഥാന അവാർഡ് ജേതാവ് ഷഹ്നാദ് ജലാലാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഇന്ദ്രൻസ്, വിജയരാഘവൻ, അലിയാർ തുടങ്ങിയ പ്രമുഖ താരങ്ങളും കെ.വി. മോഹൻകുമാറിന്റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 1987-ൽ പുറത്തിറങ്ങിയ 'അനന്തരം', 1990-ലെ 'മതിലുകൾ', 1993-ലെ 'വിധേയൻ' എന്നീ വിഖ്യാത ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
അടൂർ ചിത്രത്തിന് ശേഷം ധനുഷ് നായകനാകുന്ന തമിഴ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും. 'അമരൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ രാജ്കുമാർ പെരിയസ്വാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.



