ബസ്സിലെ ലൈംഗികാരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയെ കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റിയത്. ദീപക്കിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഷിംജിത ഒളിവിൽ കഴിയുന്നതിനിടെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടിയിലായത്. മഫ്തിയിലെത്തിയ വനിതാ പോലീസുകാർ ഇവരെ കസ്റ്റഡിയിലെടുക്കുകയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഷിംജിതയെ പിടികൂടാൻ വൈകിയതിലും അറസ്റ്റ് ചെയ്ത ശേഷം സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയതിലും പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദീപക്കിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിക്ക് രക്ഷപ്പെടാനും തെളിവുകൾ നശിപ്പിക്കാനും പോലീസ് അവസരമൊരുക്കി എന്നാണ് ഇവരുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബസ്സിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ബസ് ജീവനക്കാരുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 42 വയസ്സുകാരനായ ദീപക്കിനെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതരായ ചോയിയുടെയും കന്യകയുടെയും ഏക മകനാണ് ദീപക്.



